Pages

Monday, March 28, 2016

ജയസൂര്യ : വൈകി വന്ന അംഗീകാരം

സിനിമാ ലോകം കഴിവിന്‍റെ മാത്രം ലോകമല്ല, അത് ഭാഗ്യത്തിന്റെയും കൂടി ലോകമാണ്. മലയാള സിനിമയില്‍ കഴിവുണ്ടായിട്ടും അത് തെളിയിച്ചിട്ടും വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ ഒരുപാട് കലാകാരന്മാര്‍ സിനിമയുടെ ആദ്യകാലം മുതല്‍ക്കേ ഉണ്ട്. അഭിനേതാക്കളും സംവിധായകരും ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരും ഈ നിര്‍ഭാഗ്യത്തിന്‍റെ ഇരകളായി തീര്‍ന്നിട്ടുണ്ട്. ചിലര്‍ അതോടുകൂടി പിന്മാറി പോകുമ്പോള്‍ മറ്റു ചിലര്‍ അതിലൊന്നും പതറാതെ വീണ്ടും മുന്നിലേക്ക് അനുസ്യൂതം യാത്ര തുടരുന്നു. അത്തരത്തിലുള്ള ഒരു നടനാണ്‌ മലയാളികളുടെ പ്രിയപ്പെട്ട 'അയലത്തുവീട്ടിലെ പയ്യന്‍' ജയസൂര്യ.മലയാള സിനിമയില്‍ ചെയ്യുന്ന റോളുകളുടെ വലിപ്പ ചെറുപ്പം നോക്കാതെ, നായകനോ ഉപനായകണോ സഹനടനോ എന്ന് നോക്കാതെ കിട്ടുന്ന റോളുകളില്‍ എന്തെങ്കിലും വ്യത്യസ്തത വേഷത്തിലോ രൂപത്തിലോ ശരീര ഭാഷയിലോ  കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള നടനാണ്‌ ജയസൂര്യ. നായകനായ ആദ്യ ചിത്രത്തില്‍ തന്നെ ഒരു ഊമയായ കഥാപാത്രമായിരുന്നു അദ്ദേഹം ചെയ്തത്. തുടര്‍ന്നു വ്യത്യസ്തമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങള്‍. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. ചിലത് ബോക്സോഫീസില്‍ ഹിറ്റുകളായി മാറിയപ്പോള്‍ മറ്റു ചിലത് പ്രേക്ഷക മനസ്സില്‍ മെഗാ ഹിറ്റുകള്‍ ആയി.
എറണാകുളം ജില്ലയില്‍ തൃപ്പുണിത്തുറ സ്വദേശിയായ ജയന്‍ എന്ന് ഓമനപ്പേരുള്ള ജയസൂര്യ മിമിക്രിയിലൂടെയാണ് കലാ രംഗത്ത് തുടക്കം കുറിച്ചത്. മിമിക്രിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഉള്ളിലുള്ള സിനിമാ മോഹവും അതിനുള്ള പരിശ്രമങ്ങളും അദ്ദേഹത്തിന് ചാനല്‍ അവതാരകന്‍ ആവാനും അതിലൂടെ സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുന്നതിനും  സഹായകമായി.
2001 ല്‍ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജയസൂര്യയെ തേടി വന്ന അടുത്ത ചിത്രത്തില്‍ നായക വേഷമായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത 'ഊമപ്പെണ്ണിനു ഉരിയാടാ പയ്യന്‍' തുടര്‍ന്നു ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍. എല്ലാത്തിലും സ്വന്തമായി ഒരു അടയാളമിടാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ജയസൂര്യയുടെ സൂക്ഷമത അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.ലോലിപ്പോപ്,  കോക്ടെയില്‍, ബ്യൂട്ടിഫുള്‍, മുംബൈ പോലീസ്, പുണ്യാളന്‍ അഗര്‍ബത്തീസ്, അപ്പോത്തിക്കരി, ലുക്കാ ച്ചുപ്പി, ആട് ഒരു ഭീകര ജീവിയാണ് , ട്രിവാന്‍ഡ്രം ലോഡ്ജ്, ഇയ്യോബിന്റെ പുസ്തകം, ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍, അമര്‍ അക്ബര്‍ അന്തോണി, സു സു സുധീ വാത്മീകം തുടങ്ങി എണ്‍പതോളം മലയാളം ചിത്രങ്ങള്‍ക്ക് പുറമേ അഞ്ച് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ജന്മ സിദ്ധമായ ഹാസ്യവും മിമിക്രിയില്‍ നിന്ന് കൈവന്ന പരിചയ സമ്പത്തും ചാനല്‍ അവതാരകനില്‍ നിന്ന് ലഭിച്ച ജനപ്രിയവും ജയസൂര്യ എന്ന നടന്‍റെ പേരിനെ അന്വര്‍ത്ഥമാക്കി ജയിക്കുന്ന സൂര്യനാക്കി മാറ്റി.
പക്ഷെ, അര്‍ഹിക്കുന്ന അംഗീകാരം ഈ താരത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയാം. സംസ്ഥാന അവാര്‍ഡുകളുടെ അന്തിമ ലിസ്റ്റില്‍ പേര് വന്നിട്ട് അവസാന നിമിഷം തള്ളപ്പെട്ട സാഹചര്യം പല തവണ നേരിടേണ്ടിവന്നു. അതിനെയും അദ്ദേഹം പോസിറ്റീവായി കണ്ടപ്പോഴും വിഷമിച്ചത് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുകയും  അത് ചെയ്യാന്‍ കാട്ടിയ സമര്‍പ്പണത്തെ മനസ്സിലാക്കയും ചെയ്ത പ്രേക്ഷരായിരുന്നു.
എന്നാല്‍ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ജയസൂര്യ മലയാളി പ്രേക്ഷര്‍ക്ക് അഭിമാനവും അര്‍ഹിച്ചത് നഷ്ടമായില്ല എന്നുള്ള ആശ്വാസവുമാണ്.
തിരിച്ചു പ്രതീക്ഷിക്കാതെ ചെയ്യേണ്ട കര്‍മം ആത്മാര്‍ഥമായും സത്യസന്ധമായും  ചെയ്‌താല്‍ അര്‍ഹിക്കുന്ന ആദരവും അംഗീകാരവും തേടിയെത്തും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു ജയന് കിട്ടിയ ഈ അവാര്‍ഡ്.
ഇനിയും ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടതുണ്ട്....ധൈര്യമായി മുന്നേറൂ....താങ്കളെ പ്രോത്സാഹിപ്പിക്കാന്‍ താങ്കളുടെ കഥാപാത്രങ്ങളെ സ്നേഹിക്കുന്ന, കഴിവിനു പ്രചോദനം പകരുന്ന മലയാളി പ്രേക്ഷകരുണ്ട് താങ്കളുടെ പിന്നില്‍....എല്ലാ ആശംസകളും....
സ്നേഹാദരങ്ങളോടെ
പനയം ലിജു, സിംഗപ്പൂര്‍

Sunday, February 28, 2016

പൊലിഞ്ഞു വീണ നക്ഷത്രങ്ങള്‍

ണ്ടായിരത്തി പതിനാറിന്‍റെ രണ്ടാം മാസം വിട വാങ്ങുന്നു. ഒരുപക്ഷെ എത്രയും വേഗം പോകണേ എന്ന്‍ നമ്മള്‍ പ്രാര്‍ഥിച്ചതും പോകാന്‍ വൈകിയതുമായ മാസവുമായിരുന്നു ഈ ഫെബ്രുവരി. സങ്കടങ്ങള്‍ മാത്രം നല്‍കിയ ഫെബ്രുവരി. കാലം ചിലപ്പോള്‍ അങ്ങനെയാണ്....ഒരു സാഡിസ്റ്റിനെ പോലെ നമുക്ക് ദുഃഖങ്ങള്‍ ഒന്നു വിടാതെ നല്‍കിയിട്ട് കണ്ണീര്‍ക്കടലില്‍ കയ്യും കാലുമിട്ടടിച്ചു മനസ്സ് നീറുന്നത് നോക്കി മാറി നിന്നിട്ടു ചിരിക്കുകയാണ്. അപ്രതീക്ഷിത മരണങ്ങളുടെ തുടര്‍ക്കഥയായി മാറിയ ഈ കണ്ണീരിന്‍റെ കഥ പറയുമ്പോള്‍ ജനുവരി അവസാന ആഴ്ച മുതല്‍ തുടങ്ങണം. മലയാളികളെ ഒരുപാട് ചിരിപ്പിച്ച മലയാളികള്‍ ഒരുപാട് സ്നേഹിച്ച മലയാളത്തിന്‍റെ മകളെങ്കിലും തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച നമ്മുടെ കല്പന ചേച്ചിയുടെ ജീവന്‍ മരണം കവര്‍ന്നത് അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഞെട്ടിച്ചു. മരണസമയത്ത് പോലും ആര്‍ക്കുമൊരു ബുദ്ധിമുട്ടാവാതെ ശാന്തമായി കീഴടങ്ങിയപ്പോള്‍ ബാക്കിയാക്കിയ നഷ്ടം മലയാളികള്‍ക്ക് ഉണങ്ങാത്ത ബാഷ്പമായി മിഴികളില്‍ നിറഞ്ഞു.
കല്പനയുടെ വിയോഗത്തിന്‍റെ കണ്ണീരില്‍ നിന്ന്‍ കരകയറും മുന്‍പേ അടുത്ത വാര്‍ത്തയെത്തി മലയാളിയുടെ 33സ്വീകരണമുറിയില്‍ വാര്‍ത്താ അവലോകനത്തിന്‍റെ കണ്ണാടിയായി പ്രതിഷ്ടിക്കപ്പെട്ട മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്രീ. ടി.എന്‍. ഗോപകുമാര്‍. വെറും അവലോകനം മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രവൃത്തി മണ്ഡലം, ശ്രദ്ധയില്‍ പെടുന്ന അശരണരുടെയും നിരാലംബരുടെയും കണ്ണീരൊപ്പാന്‍ കഴിയുന്നിടത്തോളം തുക സമാഹരിച്ചു അര്‍ഹിക്കുന്ന കരങ്ങളില്‍ എത്തിയ്ക്കാനും പരിശ്രമിച്ചിരുന്ന ഒരു നല്ല മനുഷ്യ സ്നേഹിയെ കൂടിയാണ് ടി എന്‍ സാറിന്‍റെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടമായത്.
പുതുവര്‍ഷത്തിന്‍റെ പ്രാരംഭ മാസത്തില്‍ തന്നെ രണ്ട് വലിയ വേര്‍പാടുകള്‍ തന്ന 2016 രണ്ടാം മാസവും തന്‍റെ സംഹാര താണ്ഡവം തുടര്‍ന്നു.
യുവ സംഗീത സംവിധായികയും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍. കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി ഈണം മുഴക്കി പഴംപാട്ടില്‍ മുങ്ങിപ്പോയ അനശ്വര സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാഷിന്‍റെ കുടുംബത്തോട് വിധി കാട്ടിയ ക്രൂരത സഹിക്കാവുന്നതിലപ്പുറമാണ്. ഭര്‍ത്താവിന്‍റെ ആകസ്മിക മരണത്തിന്‍റെ വേദനയില്‍ നിന്നും കര കയറി വരുമ്പോഴേയ്ക്കും മകന്‍റെ ചേതനയറ്റ ശരീരം കാണേണ്ടി വന്ന ഹത ഭാഗ്യയായ ഒരമ്മയ്ക്ക് ആകെയുണ്ടായിരുന്ന ആശ്വാസവും
തണലുമായിരുന്നു മകള്‍ ഷാന്‍ ജോണ്‍സണ്‍. ഇവിടെ വിധിയുടെ മുന്നില്‍ വീണ്ടും തോല്‍വിക്ക് കീഴടങ്ങിയ ആ സ്ത്രീയുടെ കണ്ണീരുണക്കാന്‍ ശക്തിയുള്ള വാക്കുകള്‍ ഒരു ഭാഷയിലും കണ്ടെത്താനാവില്ല. തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു തുടങ്ങിയപ്പോള്‍ തന്നെ അടര്‍ത്തിയെടുക്കാനായി എങ്ങനെ മനസ്സു വന്നു എന്നത്   പ്രഹേളികയായി തുടരുന്നു.
ഇനിയും തൃപ്തിപ്പെടാത്ത മരണത്തിന്‍റെ വായിലേക്ക് അടുത്തടുത്ത ദിവസങ്ങളിലായി പൊലിഞ്ഞ് വീണ മൂന്ന്‍ ജീവനുകള്‍ വീണ്ടും നമ്മെ സ്തബ്ധരാക്കി. ഒരു കാലത്ത് മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ തെളിഞ്ഞു നിന്നിരുന്ന മൂന്ന്‍ പേരുകള്‍, ഗാന രചന: ഓ എന്‍ വി, പശ്ചാത്തല സംഗീതം: രാജാമണി, ഛായാഗ്രഹണം: ആനന്ദക്കുട്ടന്‍. പതുങ്ങി നിന്ന്‍ വെടിയുതിര്‍ത്ത വേടന്‍റെ തോക്കിലെ തുടരെയുള്ള വെടിയുണ്ടകള്‍ കവര്‍ന്ന പോലെ മൂന്ന്‍ ജീവനുകള്‍ കൊത്തിയെടുത്തു. 

തൊട്ടടുത്ത ദിവസം മലയാള സാഹിത്യ സ്നേഹികളുടെ മനസ്സിൽ ലാളിത്യത്തിന്റെ ഭാഷയുമായി ഇടം നേടിയ, കേരള സാഹിത്യ അക്കാഡമിയുടെ പ്രവർത്തനങ്ങൾ ലോകമലയാളിക്ക്‌ അടുത്തറിയാൻ അവസരമൊരുക്കിയ സഹൃദയനായൊരു സംഘാടകൻ ശ്രീ.അക്ബർ കക്കട്ടിൽ മാഷും യാത്രാമൊഴി പറയാതെ വിടവാങ്ങി.

ഒടുവില്‍ സിനിമയ്ക്ക് വേണ്ടി ജീവിച്ചു, സിനിമയെ പ്രണയിച്ചു, സിനിമയ്ക്ക് ഒരു നവ ഭാവുകത്വം നല്‍കിയ യുവ സംവിധായകന്‍ ശ്രീ. രാജേഷ്‌ പിള്ള, തന്‍റെ ചിത്രത്തിന്‍റെ റിലീസ് വിശേഷങ്ങള്‍ അറിയാന്‍ പോലും നില്‍ക്കാതെ ആഘോഷങ്ങള്‍ക്കായി കാതു നില്‍ക്കാതെ മരണത്തിന്‍റെ ലോകത്തേയ്ക്ക് യാത്രയായി.
കലാ സാംസ്കാരിക സാഹിത്യ സംഗീത രംഗത്ത് നികത്താനാവാത്ത നഷ്ടങ്ങള്‍ നല്‍കിയ ഒരു മാസം കൂടി ഇന്ന്‍ യാത്രയാവുകയാണ്. നമ്മള്‍ പറഞ്ഞയക്കുകയാണെന്ന് പറയാം. ഇനി വരുന്ന മാസങ്ങള്‍ ദുഃഖത്തിന്‍റെയും നഷ്ടതിന്‍റെയും സങ്കടത്തിന്‍റെയും നെടുവീര്‍പ്പിന്‍റെയും ആവാതെ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. 
പനയം ലിജു, സിംഗപ്പൂര്‍.
www.facebook.com/likepanayamliju