Pages

Wednesday, January 2, 2013

GOSSIP

GOSSIP എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സിനിമാ ക്കാര്‍ക്ക് മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിക്കെണ്ടാ, ഓരോ ലെവലിലും ഓരോ പേരില്‍ അറിയപ്പെടുന്നു എന്ന വ്യത്യാസമൊഴിച്ചാല്‍ 'കൊതിയും നുണയും' എന്ന വാക്കില്‍ പൊതുവേ പറയപ്പെടുന്ന അടുക്കള പെണ്ണുങ്ങളുടെ പരദൂഷണവും ഓഫീസില്‍ ബോസ്സിനെയും സഹപ്രവര്‍ത്തകരെയും കുറിച്ച് പറയുന്ന 'പാര'കളും സുഹൃത്തുക്കളുടെ അസാന്നിധ്യത്തില്‍ അവരെക്കുറിച്ച് പറയുന്ന ഏഷണിയും ഗോസ്സിപ്പിന്‍റെ വിവിധ വകഭേദങ്ങളാണ്. മിക്കവാറും ഗോസിപ്പുകള്‍ പറഞ്ഞു പരത്തുന്നവരെ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, ഒന്നുകില്‍ അവര്‍ക്ക് കഴിയാത്ത ഒരു കാര്യം മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോഴോ അല്ലെങ്കില്‍ ഒരേ കാര്യം  അവരെക്കാള്‍ നന്നായി വേറൊരാള്‍ ചെയ്യുമ്പോഴോ ആയിരിക്കും ഇത്തരത്തില്‍ ഗോസിപ്പുകള്‍ പറഞ്ഞുണ്ടാക്കുന്നത്.

കാലം പുരോഗമിച്ചതിനു ആനുപാതികമായി ഗോസ്സിപ്പുകളുടെ നിര്‍മ്മാണവും സംവിധാനവും വിതരണവും എല്ലാം പുതിയ മാനങ്ങള്‍ തേടിയിട്ടുണ്ട്. പണ്ട് കാതോടു കാതോരം പറഞ്ഞിരുന്ന രീതിക്കൊക്കെ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്.  എതിരാളിയായ നടനു നേരെ യുള്ള വാക്പ്രയോഗങ്ങള്‍ തമിഴ് സിനിമകളില്‍ ഡയലോഗായി എഴുതപ്പെടുമ്പോള്‍ മകളെ നഷ്ടപ്പെട്ട വേദന മനസ്സില്‍ നിന്ന് മായും മുന്‍പേ മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്. ചിത്ര ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചു എന്നുള്ള പോസ്റ്റുകള്‍ ഇട്ടു ഫേസ് ബുക്കില്‍ കൂടി ഗോസിപ്പുകള്‍ എഴുതി ചില മാന്യന്മാര്‍.

അസൂയയും പകയും ലാഭേച്ഛയും ഗോസ്സിപ്പുകള്‍ക്ക് കാരണമാകുന്നു. സന്നിഹിതനല്ലാത്ത വ്യക്തിയുടെ കുറ്റങ്ങള്‍ പറയുന്നത് ഒരിക്കലും നല്ലതല്ലാത്ത ഒന്നാണ്. എന്തെങ്കിലും പരാതികള്‍ ആരെയെങ്കിലും കുറിച്ച് തോന്നിയാല്‍, നേരിട്ട് പറയുന്നതാണ് അത്യുത്തമം.

-പനയം ലിജു

Tuesday, January 1, 2013

Christmas Dinner

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജനിക്കാനിരിക്കുന്നവരോ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരോ ആയ ആരുമായും ബന്ധമില്ല, ജീവിച്ചിരിക്കുന്ന ആരുമായെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ യാദൃശ്ചികമല്ല, മനപൂര്‍വമാണ്.
ക്രിസ്തുമസിനു  തൊട്ടു മുന്‍പുള്ള ദിവസമാണ് കഥയ്ക്കാസ്പദമായ സംഭവം. വൈകുന്നേരം പെരെഴുതി കാണിക്കാത്ത ഒരു നമ്പരില്‍ നിന്നൊരു മെസ്സേജ്,   "ഇന്ന് വൈകിട്ട് നമുക്കൊരു ഡിന്നറിനു പോയാലോ...?" അപരിചിതമായ നമ്പരില്‍ നിന്ന് വന്ന സ്നേഹപൂര്‍വമായ ക്ഷണം ആരുടെതാണെന്നു മനസ്സിലായില്ലെങ്കിലും അത് ചോദിക്കുന്നത് അയച്ച ആള്‍ക്ക് വിഷമം ഉണ്ടാക്കുമെന്ന് അറിയുന്നത് കൊണ്ട് അങ്ങനെയൊന്നും ചോദിക്കാതെ "Oh! Sure" എന്ന് മാത്രം മറുപടി കൊടുത്തു.

കാണാനുള്ള സ്ഥലം കൂടി മെസ്സേജില്‍ എഴുതിയിരുന്നതിനാല്‍ തിരിച്ചൊരു ഫോണ്‍വിളിയും ഒഴിവാക്കി പറഞ്ഞ സമയത്തിനു മുന്‍പേ അവിടെത്തി കാത്തിരുന്നു.

വരാന്‍ പോകുന്ന സ്നേഹിതയുടെ വരവും കാത്ത് ഇടവേളയില്ലാതെ വാച്ചിലും മൊബൈലിലും സമയം നോക്കിയിരുന്ന നമ്മുടെ നായകന്‍റെ മുഖത്തൊരു ഞെട്ടല്‍; ഒപ്പം ചെറിയൊരു ചമ്മലും.....
പണ്ട് ഫേസ് ബുക്ക്‌ പ്രണയിനിയെ കാണാന്‍ തൃശ്ശൂര്‍ നിന്ന് തിരുവനന്തപുരത്ത് വന്ന പ്രണയ നായകന്‍ കണ്ട ഭീതിപ്പെടുത്തുന്ന രൂപം ഒന്നും കണ്ടല്ല ഇവിടെ ഞെട്ടിയത്. 
കണ്ണുകള്‍ നന്നായൊന്നു തിരുമ്മി വരുന്നത് സ്വന്തം ഭാര്യ ആണെന്ന് ഉറപ്പിച്ചിട്ട്  ഡിന്നര്‍ കഴിക്കാന്‍ പോകുമ്പോഴും മുഖത്തെ ജാള്യത അറിയിക്കാതിരിക്കാന്‍ പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു.

ഗുണപാഠം: മൊബൈല്‍ ഫോണില്‍ ഫീഡ് ചെയ്ത് വയ്ക്കുന്നു എന്നോര്‍ത്ത് അത്യാവശ്യം ചില നമ്പരുകള്‍ എങ്കിലും മനപ്പാഠമാക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ ഫോണ്‍ സര്‍വീസ് ചെയ്യുമ്പോള്‍ നമ്പരുകള്‍ നഷ്ടപ്പെട്ടിട്ടു ഇതുപോലെ സംഭവിച്ചേക്കാം.

-പനയം ലിജു