Pages

Thursday, December 29, 2011

ഒരു തിരിഞ്ഞു നോട്ടം

‎2011 ചരിത്രത്തിന്‍റെ ഭാഗമായി മാറാന്‍ ചില മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ, പോയ വര്‍ഷം നല്‍കിയ അനുഭവങ്ങളിലൂടെ ഒന്ന് തിരിഞ്ഞു സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരെയും പോലെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഒക്കെകൊണ്ടാണ് ഞാനും 2011 നെ വരവേറ്റത്‌. എന്നാല്‍ 2011 എനിക്ക് സമ്മാനിച്ചത്‌ തികച്ചും വ്യത്യസ്തങ്ങളും അവിചാരിതവും അവിശ്വസനീയവുമായ അനുഭവങ്ങളായിരുന്നു. നിരാശയും മോഹഭംഗങ്ങളും സ്വപ്ന നഷ്ടങ്ങളും മാത്രം. വിധി ഇത്രയും ക്രൂരമായി എന്നോട് മത്സരിച്ച മറ്റൊരു വര്‍ഷം എന്‍റെ ഈ ഭൂമിവാസത്തിലുണ്ടായിട്ടില്ല.



 മനസ്സ് തുറന്നൊന്നു ചിരിക്കാന്‍, സന്തോഷിക്കാന്‍ എനിക്ക് കഴിയാതെ പോയ ഒരു വര്‍ഷം...ഞാന്‍ എന്നിലേക്ക്‌ മാത്രം ഒതുങ്ങിക്കൂടിയ ഒരു വര്‍ഷം...കലര്‍പ്പില്ലാത്ത സ്നേഹത്തിനും സത്യസന്ധമായ വിശ്വാസത്തിനും യാതൊരു മൂല്യവുമില്ലെന്ന് അനുഭവങ്ങളിലൂടെ എന്നെ പഠിപ്പിച്ച ഒരു വര്‍ഷം....പുഞ്ചിരിയിലും വാചാലതയിലും ഞാന്‍ ഒളിപ്പിച്ചു വച്ച മനസ്സിന്‍റെ ഭാരം എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന് എനിക്കറിയില്ല. ആരോടും ഒന്നും പങ്കുവയ്ക്കുവാന്‍ പോലും കഴിയാതെ സ്വയം കടിച്ചമര്‍ത്തി മനസ്സിന്‍റെ ഉള്ളറകളിലിട്ടു പൂട്ടി, പുറമേ സന്തോഷത്തിന്‍റെ മുഖംമൂടിയണിഞ്ഞു ജീവിതത്തിന്‍റെ കളിയരങ്ങില്‍ അഭിനയിച്ചപ്പോഴും മനസ്സ്‌ പലപ്പോഴും അറിയാതെ വിങ്ങിപ്പൊട്ടി. സ്വന്തം കരച്ചില്‍ താരാട്ടായി കേട്ടുറങ്ങിയ രാവുകളും കണ്ണീരു കൊണ്ട് മുഖം കഴുകിയ പ്രഭാതങ്ങളും എനിക്ക് കൂട്ടായി.



ഏകനായി ഈ ഭൂമിയില്‍ പിറന്ന എനിക്ക് സ്നേഹവും സൗഹൃദവും പ്രണയവും സന്തോഷവുമൊക്കെ നല്‍കുവാനായി പലരും കടന്നു വന്നു. എന്നാല്‍....ജീവിതത്തിന്‍റെ മധ്യാഹ്നത്തില്‍ എന്നെ തനിച്ചാക്കി അവരെല്ലാം അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി എന്നില്‍ നിന്നും ഒളിച്ചോടി...അവര്‍ ആഗ്രഹിക്കുന്ന സന്തോഷവും സൗഭാഗ്യങ്ങളും നല്‍കാന്‍ കഴിയില്ലെന്ന്‍ തോന്നിയിട്ടാവാം പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ചു ഭാവി സുരക്ഷിതമാക്കാനായി പറന്നകന്നത്.


 വെള്ളിത്തിരയില്‍ മിന്നി മറയുന്ന ദൃശ്യങ്ങള്‍ പോലെ കഴിഞ്ഞകാല ജീവിതത്തിന്‍റെ പല ദൃശ്യങ്ങളും ഓര്‍മകളില്‍ മിന്നിമറയുന്നു. എല്ലാം ഒരു കടങ്കഥ പോലെ.....പല വേഷങ്ങള്‍ നിമിഷാര്‍ദ്ധത്തില്‍ മാറിക്കൊണ്ട് ചതിയും വഞ്ചനയും ഒളിപ്പിച്ചു വച്ച അഭിനയം കണ്ട് തിരിച്ചറിയാന്‍ കഴിയാതെ പോയ എന്‍റെ വേഷം എന്താണെന്ന്‍ ഇനിയും മനസ്സിലാവുന്നില്ല.
എല്ലാം നഷ്ടപ്പെട്ട ദുഃഖ നായകനോ....?
എല്ലാവരെയും ദ്രോഹിച്ച വില്ലനോ....?
അതോ കണ്ണെത്താ ദൂരത്തെ കരയെ നോക്കി കണ്ണീര്‍ കായലിലൂടെ കടലാസു തോണി തുഴയുമ്പോഴും സദസ്സിനെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ട കോമാളി വേഷം കെട്ടിയാടുന്ന ഹാസ്യനടനോ....???

No comments: