Pages

Wednesday, August 21, 2013

ആരുടെ പിഴ....?

ന്തൊക്കെ നേടിയാല്‍ എന്ത് ഗുണം? മക്കളെ പഠിപ്പിച്ചു വലുതാക്കി ഡോക്ടറും എന്‍ജിനീയറും ആക്കാനും  റിയാലിറ്റി ഷോയില്‍ കോടികള്‍ സമ്മാനം വങ്ങാനയക്കുകയും യുവജനോത്സവ വേദികളില്‍ കലാതിലകവും പ്രതിഭയുമാക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന മാതാപിതാക്കള്‍ മറന്നുപോകുന്ന ഒരു സത്യം. മക്കളുടെ സാമീപ്യം ആവശ്യമുള്ളപ്പോള്‍ വന്നു കാണാന്‍ അവര്‍ക്ക് ലീവുണ്ടാവില്ല, ഫോണ്‍ ചെയ്യാന്‍ സമയവും ഉണ്ടാവില്ല.
കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചു കിടന്നു ഒന്നര മാസത്തിനു ശേഷം ജീര്‍ണ്ണിച്ച അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹത്തിനുടമയായ ഒരമ്മ, അവര്‍ തറവാടിത്തം ഇല്ലാത്തവരോ  അവരുടെ മക്കള്‍ പണമില്ലാത്തവരോ ആയിരുന്നില്ല. സമ്പന്നയും വിധവയുമായ അമ്മയുടെ മരണവാര്‍ത്ത പോലും മക്കള്‍ അറിയുന്നത് ഒന്നര മാസത്തിനു ശേഷമാണെന്ന് കേള്‍ക്കുമ്പോള്‍ അത് വായിച്ച നമുക്ക് ആ മക്കളോട് ദേഷ്യമാണോ അമ്മയോട് സഹതാപമാണോ ഉണ്ടായത്? മാസംതോറും ചെലവിനുള്ള പൈസ അയച്ചുകൊടുക്കുന്നതിലൂടെ കര്‍തവ്യങ്ങള്‍ പൂര്‍ണ്ണമായെന്നു കരുതുന്ന മക്കള്‍ തലമുറ.
സമാനമായ മറ്റൊരു സംഭവം ബാംഗ്ലൂരിലും നടന്നു. നാല് മാസത്തിനു ശേഷം മാത്രം മനസ്സിലാക്കിയ മരണ വിവരം. പക്ഷെ അത് അവിവാഹിതയായ സ്ത്രീയാണെന്നും മാനസികരോഗി ആയിരുന്നെന്നും ന്യായം പറഞ്ഞു മാറ്റിനിര്‍ത്താം. എന്നാല്‍ മാവേലിക്കരയിലെ സംഭവം എന്താണ് നമ്മോടു വിളിച്ചു പറയുന്നത്...? ശോ, കഷ്ടം ! എന്നൊരു നെടുവീര്‍പ്പല്ലാതെ മറ്റൊന്നും അത് വായിക്കുന്ന ആര്‍ക്കും പറയാനുണ്ടാവില്ല. എവിടെയാണ് പിഴച്ചത്? ആര്‍ക്കാണ് തെറ്റിയത്? മക്കള്‍ക്കായി സമ്പാദിച്ചു അവരെ ഇടക്ക് പോയി കാണാനും സന്തോഷത്തില്‍ പങ്കിടാനും മനസ്സ് ഉണ്ടായിരുന്ന അമ്മയ്ക്കോ ഒന്നര മാസമായി പെറ്റമ്മയുടെ യാതൊരു വിവരവുമില്ലെന്ന് തിരക്കിനിടയില്‍ മറന്നു പോയ മക്കള്‍ക്കോ? മരിക്കുന്നതിനു മുന്‍പുള്ള നിമിഷങ്ങളില്‍ ദൂരെയുള്ള മക്കള്‍ക്ക് സന്തോഷം മാത്രം നല്കണേ എന്നാവും ആ അമ്മ പ്രാര്‍ഥിച്ചത്.
-പനയം ലിജു, സിംഗപ്പൂര്‍

No comments: